കലവറകള്‍ക്ക് പഞ്ഞകാലം, പണിയൊഴിഞ്ഞ് ഈ പാചകപ്പുരകള്‍
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചതാണ് പല കലവറകളും.വിശേഷാവസരങ്ങൾക്കൊക്കെ വളരെ കുറച്ച് ആളുകൾ മാത്രമായതോടെ, പുറത്തേക്ക് ഭക്ഷണ ഓർഡർ നൽകാൻ ആളുകൾക്ക് മടിയാണ്. വലിയ ഓർഡറുകൾ ഇല്ലാതായി.
ഓണക്കാലം സദ്യക്കാലം കൂടിയാണ്. നഗരങ്ങളിലെ ഹോട്ടലുകാർക്കും കാറ്ററിംഗുകാർക്കും ചാകരക്കാലവും. എന്നാൽ ഇക്കുറി കൊവിഡിനെ തുടർന്ന് അടച്ചിട്ട കലവറകൾ ഓണമായിട്ടും സജീവമായിട്ടില്ല. അവിയലിന്റേയും സാമ്പാറിന്റേയും പായസത്തിന്റേയുമൊക്കെ കൊതിപ്പിക്കുന്ന മണം നിറഞ്ഞുനിൽക്കേണ്ട കലവറകള്‍ ഒഴിഞ്ഞ നിലയിലാണുള്ളത്. സാധാരണ നിലയില്‍ ഓണവും കല്യാണസീസണും ഒരുമിച്ചെത്തുന്ന ചിങ്ങത്തിൽ പാചകപ്പുരകളിൽ പണിയൊഴിയാറില്ല.
ദിവസവും പതിനായിരത്തിലേറെ പേർക്ക് വച്ച് വിളമ്പിയിരുന്ന കാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കലവറകള്‍ക്കിത് പഞ്ഞകാലം. ഇത്തവണ ആഘോഷങ്ങളൊക്കെ പരിമിതമായതോടെ പട്ടിണിയിലായത് കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചതാണ് പല കലവറകളും.വിശേഷാവസരങ്ങൾക്കൊക്കെ വളരെ കുറച്ച് ആളുകൾ മാത്രമായതോടെ, പുറത്തേക്ക് ഭക്ഷണ ഓർഡർ നൽകാൻ ആളുകൾക്ക് മടിയാണ്.
വലിയ ഓർഡറുകൾ ഇല്ലാതായി. പത്തും ഇരുപതും പേർക്കായി സദ്യയൊരുക്കുന്നത് പാചകക്കാർക്കും നഷ്ടമാണ്. ഭക്ഷണം പാഴ്സലായി വിതരണം ചെയ്തും ചെറിയ ഹോട്ടലുകൾ തുറന്നുമാണ് ഇപ്പോൾ പിടിച്ചുനിൽക്കുന്നതിന് സഹായിക്കുന്നത്. നഷ്ടം നികത്താൻ കമ്പനികൾ തൊഴിലാളികളുടെ എണ്ണവും വെട്ടിച്ചുരുക്കി. ഇതോടെ അതിഥി തൊഴിലാളികളൊക്കെ നാട്ടിലേക്ക് മടങ്ങി.