വഖഫ് ബിൽ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന്  നേതൃത്വത്തെ  അറിയിച്ചെന്ന് സിബിസിഐ  വിളിച്ചു ചേർത്ത ക്രിസ്ത്യൻ എംപിമാരുടെ യോഗത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി

ദില്ലി: സിബിസിഐ ദില്ലിയിൽ വിളിച്ചു ചേർത്ത ക്രിസ്ത്യൻ എംപിമാരുടെ യോഗത്തിൽ വഖഫ് ബില്ലിനെ എതിർക്കണമെന്ന നിലപാട് അറിയിച്ചെന്ന് കോൺഗ്രസ് നേതാക്കൾ. വഖഫ് ബിൽ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് സിബിസിഐ നേതൃത്വത്തെ അറിയിച്ചെന്ന് പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി. മുനമ്പം സമരത്തിൻറെ പേരിൽ മാത്രം വഖഫ് ബില്ലിൽ ബിജെപി നിലപാടിനൊപ്പം ചേരരുത് എന്നാണ് കോൺഗ്രസ് എംപിമാർ വ്യക്തമാക്കിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയനും ഇതേ നിലപാട് പറഞ്ഞു.

എംപിമാരെ അനൗപചാരിക ക്രിസ്മസ് കൂട്ടായ്മയ്ക്കാണ് വിളിച്ചതെന്ന് സിബിസിഐ നേതൃത്വം ഇന്നലെ വിശദീകരണം ഇറക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ വിഷയങ്ങളും ച‍‍ർച്ചയായി. കോൺഗ്രസിൽ നിന്ന് ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. ക്രിസ്മസ് സംഗമം എന്ന പേരിൽ ക്ഷണിച്ച സാഹചര്യത്തിലാണ് പങ്കെടുത്തതെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

വഖഫ് നിയമ ഭേദഗതി ഈ സെഷനിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ പാർലമെന്‍റ് ഉപസമിതിയിലെ ബിജെ പി അംഗങ്ങൾ തയറാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.എന്നാൽ സമിതിയിലെ കോൺഗ്രസ് അംഗങ്ങളടക്കം പ്രതിപക്ഷം കൂടുതൽ സമയം ആവശ്യപ്പെട്ട് റിപ്പോർട്ട് വൈകിപ്പിക്കുയാണ്.ബജറ്റ് സമ്മേളനത്തോടെ മുനമ്പത്തെ ജനങ്ങൾക്ക് നീതി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി