ഇടിയുടെ ആഘാതത്തിൽ പള്ളിയുടെ കമാനം അടക്കം ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്

പത്തനംതിട്ട : കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇടിയുടെ ആഘാതത്തിൽ പള്ളിയുടെ കമാനം അടക്കം ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു കാറിനെ ബസ് മറികടക്കുന്നു. റോഡിലെ മഞ്ഞ വര ഭേദിച്ച് വലതുവശം ചേർന്ന് ബസ് മുന്നോട്ട് വരുന്നതിനിടയിലാണ് എതിരെ വന്ന സൈലോ കാർ ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകർന്ന് ബസിന് മുകളിൽ വീഴുകയും ചെയ്തു. ഇതത്രയും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. 

അപകടത്തിൽ 17 പേർക്കാണ് പരിക്കേറ്റത്. ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. കാറും ബസും അമിത വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകർന്ന് കോൺക്രീറ്റ് പാളികളും ഇഷ്ടികയും ബസിന് മുകളിലേക്ക് വീണതോടെയാണ് അപകടത്തിന്റെ തോത് കൂടിയത്.

ബസിനുള്ളിലുണ്ടായിരുന്ന 15 പേർക്കും കാർ യാത്രക്കാര രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ബസിന്റെ ഡ്രൈവറാ പിറവന്തൂർ സ്വദേശി അജയകുമാർ മുൻ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാർ ഡ്രൈവർ ജെറോം ചൗദരി എന്നിവർക്കാണ് ഗുരുതര പരിക്ക്. രണ്ട് ഡ്രൈവർമാരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. അപകടം നടക്കുമ്പോൾ രണ്ട് വാഹനങ്ങളും ദിശ തെറ്റിയാണ് സഞ്ചരിച്ചിരുന്നത്. കെഎസ്ആർടിസിയുടെ പത്താനാപുരം ഡിപ്പോയിലെ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ രണ്ടും ഇതരസംസ്ഥാനരക്കാരാണ്. സംഭവ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും പൊലീസും പ്രാഥമിക പരിശോധന നടത്തി. 


YouTube video player