കെ എം ബഷീറിന്‍റെ മരണം; പ്രതിആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം
രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമെടുക്കും.
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട രേഖകളും ദൃശ്യങ്ങളും കൈമാറുന്നതിൽ കാലതാമസമെടുക്കും. കെ എം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ-മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങളാണ് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നത്. രേഖയായി സമർപ്പിക്കേണ്ട ഡിവിആർ അന്വേഷണസംഘം തൊണ്ടിമുതലായി കോടതിയിൽ നൽകിയതാണ് തടസ്സമായത്.
ദൃശ്യങ്ങൾ കൈവശമില്ലെന്നും ദൃശ്യങ്ങളടങ്ങിയ ഡിവിആർ കോടതിയിൽ നൽകിയിട്ടുണ്ടെന്നും അന്വേഷണസംഘം ഇന്ന് കോടതിയിൽ പറഞ്ഞു. തൊണ്ടിമുതൽ പ്രതികൾക്ക് നൽകാൻ കീഴ്വഴക്കമില്ലാത്തതിനാൽ ഇത് രേഖയായി പുനക്രമീകരിച്ച് സമർപ്പിക്കണം. ദൃശ്യങ്ങൾ കൈമാറുന്നതിൽ എതർപ്പില്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി.