ഐ.എസിൽ ചേർന്നവരെ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ; നിമിഷയടക്കമുള്ളവർ അഫ്ഗാൻ ജയിലിൽ തുടരും
ഭർത്താക്കൻമാർക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐ.എസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു.
ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരില്ലെന്ന് റിപ്പോർട്ടുകൾ. നാല് വനിതകളെ തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്രസർക്കാർ നിലപാട്.
ഭർത്താക്കൻമാർക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐ.എസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കൻ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിൽ ഈ നാല് പേരുടേയും ഭർത്താക്കൻമാർ കൊല്ലപ്പെട്ടു. തുടർച്ചയായ ആക്രമണത്തിൽ ഐ.എസ് ചിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം
ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേർ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുന്നിൽ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു.
അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ ലഭിച്ചതെന്നും ഇന്ത്യയിൽ കൊണ്ടു വന്നു നിയമനടപടി തുടരാമായിരുന്നുവെന്നും നിമിഷയുടെ മാതാവ് ബിന്ദു പറഞ്ഞു. മകൾ ഇപ്പോഴും ഐഎസ് അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.