പ്രളയക്കെടുതി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തൃശ്ശൂരിലും വയനാട്ടിലും
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടിലെത്തുന്നത്. രാവിലെ 10 ന് കളക്‌ട്രേറ്റില്‍ എത്തുന്ന സംഘത്തിന് മുന്നിൽ പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വയനാട്: പ്രളയക്കെടുതികൾ വിലയിരുത്തുന്നതിനുള്ള പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശ്ശൂർ, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. ചാലക്കുടി, മാള, പൊയ്യ, കുഴൂർ, പുഴയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദർശനം നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടിലെത്തുന്നത്. രാവിലെ 10 ന് കളക്‌ട്രേറ്റില്‍ എത്തുന്ന സംഘത്തിന് മുന്നിൽ പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുത്തുമല, കുറിച്ച്യാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും.
കഴിഞ്ഞദിവസം മലപ്പുറം, ആലപ്പുഴ ജില്ലകളിൽ സംഘം സന്ദർശനം നടത്തിയിരുന്നു. കേന്ദ്രസംഘത്തിന്‍റെ ആദ്യഘട്ട സന്ദർശമാണിത്. ഈ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മറ്റൊരു സംഘംകൂടി കേരളത്തിലെത്തി പരിശോധന നടത്തും. അതിനുശേഷമേ കേന്ദ്രസഹായത്തിന്‍റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ. 2101.9 കോടിയുടെ സഹായമാണ് പ്രളയദുരിതാശ്വാസമായി സംസ്ഥാനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.