തുടരന്വേഷണമോ, പുനരന്വേഷണമോ? 'വാളയാര്‍ കേസില്‍ സര്‍ക്കാരിന്റേത് വിജ്ഞാപനം മാത്രം', കേന്ദ്രം ഹൈക്കോടതിയില്‍
എഫ്ഐആറും അനുബന്ധ രേഖകളും ലഭിച്ചിട്ടില്ലെന്നും തുടരന്വേഷണമോ, പുനരന്വേഷണമോ എന്ന് കൃത്യമായി വ്യക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ദില്ലി: വാളയാർ കേസില്‍ സംസ്ഥാന സർക്കാരിറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. എഫ്ഐആറും അനുബന്ധ രേഖകളും ലഭിച്ചിട്ടില്ല. തുടരന്വേഷണമോ, പുനരന്വേഷണമോ എന്ന് കൃത്യമായി വ്യക്തമാക്കണം. ഇല്ലെങ്കിൽ പ്രതികൾക്ക് ഗുണമാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു . എന്നാല്‍ ഇത്തരം കാര്യങ്ങൾ ഇല്ലാതെ തന്നെ പല കേസുകളും സിബിഐ ഏറ്റെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
പാലക്കാട് വാളയാറിൽ രണ്ട് പെൺകുട്ടിളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരിന്നു. പുനരന്വേഷണത്തിനുളള സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയത്തിന്‍റെ പക്കലാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാർ അന്ന് ഹൈക്കോടതിയില്‍ നല്‍കിയ മറുപടി.