കണ്ണൂരിൽ മാധ്യമപ്രവർത്തകനെ മർദ്ദിച്ച സിഐക്ക് സ്ഥലം മാറ്റം
ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സീനിയർ എഡിറ്ററായ മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
കണ്ണൂർ: മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ചക്കരക്കൽ സിഐ എവി ദിനേശനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂരിലെ വിജിലൻസ് യൂണിറ്റിലേക്കാണ് ഇദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്.
ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സീനിയർ എഡിറ്ററായ മനോഹരൻ മോറായിയെ സിഐ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് പരാതി. തന്നെ അകാരണമായി സിഐ മർദ്ദിച്ചുവെന്നും ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചെന്നും കാണിച്ച് മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഈ മാസം 25-ാം തീയതിയാണ് സംഭവം. ലോക്ക് ഡൗൺ ദിനത്തിൽ ജോലി ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകനെ സിഐ തടയുകയായിരുന്നു. മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ കാർഡ് കാണിച്ചിട്ടും സിഐ തന്നെ ജീപ്പിലേക്ക് വലിച്ചഴിച്ചെന്ന് മനോഹരൻ മോറായിയുടെ പരാതിയിൽ പറയുന്നുണ്ട്.