ഇതുവരെ പാലക്കാട് 40ഉം കോഴിക്കോട് 36 ശതമാനവും അധികമഴ ലഭിച്ചു. കാലവര്‍ഷത്തിന്‍റെ പിന്മാറ്റം രണ്ടാഴ്ചയോളം വൈകിയേക്കും...

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റം രണ്ടാഴ്ചയോളം വൈകാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കര്‍ണാടക തീരത്ത് രൂപം കൊണ്ട അന്തരീക്ഷച്ചുഴിയാണ് മഴ വീണ്ടും ശക്തമാകാന്‍ കാരണം. ഇത് ഗോവന്‍ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിട്ടിട്ടുണ്ട്. കേരള തീരത്ത് 55 കി.മി വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ഇതു വരെ 13 ശതമാനം മഴയാണ് അധികമായി പെയ്തത്. കോഴിക്കോട് 36 ശതമാനവും പാലക്കാട് 40 ശതമാനവും അധികം മഴ പെയ്തു. ഇടുക്കിയില്‍ 10 ശതമാനവും വയനാട്ടില്‍ 5 ശതമാനവും മഴ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കേരളത്തില്‍ കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ കാലവര്‍ഷം ഒക്ടോബര്‍ പകുതിയോടെ മാത്രമേ പിന്‍വാങ്ങാന്‍ സാധ്യതയുള്ളൂ.