ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദ​ഗതി എന്നിവക്കെതിരെ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റ‍ർ ചെയ്ത കേസുകളിൽ ​ഗുരുതര-ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്

കോട്ടയം: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദ​ഗതിക്കെതിരെയുള്ള (CAA) പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) വാക്ക് പാലിക്കപ്പെട്ടില്ലെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ (Chandy Oommen). കേരള മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവമെന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. അത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെട്ട 57 പേർക്ക് എതിരെയുള്ള വിചാരണ ആരംഭിച്ചെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദ​ഗതി എന്നിവക്കെതിരെ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റ‍ർ ചെയ്ത കേസുകളിൽ ​ഗുരുതര-ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനൽ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റ‍ർ ചെയ്ത 836 കേസുകളിൽ 13 കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചതെന്ന് അന്ന് വി ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെ‌ട്ട് 2636 കേസുകളാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റ‍ർ ചെയ്തത്.

ക്രിമിനൽ കേസുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും പിൻവലിക്കേണ്ടതില്ല. മറ്റു കേസുകളിൽ സ‍ർക്കാർ വേ​ഗത്തിൽ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ വിഷയത്തിൽ സർക്കാരിന് പരിമിതിയുണ്ടെന്ന് അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നൽകിയിരുന്നു.