കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന് ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് പരാതി നൽകി. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും വാഹനത്തിന് കേടുപാട് വരുത്തിയെന്നും പൊലീസിൻ്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. സാങ്കേതിക സർവകലാശാല വിസിയായ സിസ തോമസ്, കാലടി സർവകാലാശാലയുടെ വിസിയെന്ന അധിക ചുമതലയും താൽക്കാലികമായി വഹിക്കുന്നു. ​ഗവർണറെയും വിസി വിവരങ്ങൾ ധരിപ്പിച്ചു.

പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കുന്നതിന് മുൻ കരുതലുകൾ പൊലീസിന്റെ ഭാഗത്തുണ്ടായില്ലെന്ന് വിസി ഗവർണറെ അറിയിച്ചു. ഗവർണറെ സന്ദർശിച്ച ശേഷമാണ് വിസി പരാതി നൽകിയത്. സർവകലാശാലയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള വിദ്യാർഥികളും ആക്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടെന്നും വിസി പരാതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നൽകി.