മന്ത്രിയാകാൻ തനിക്ക് മോഹമില്ലെന്നും എംഎൽഎ പദവി തന്നെ വലിയ ഭാരമാണെന്നും ചാണ്ടി ഉമ്മൻ. സഹോദരി മറിയ ഉമ്മൻ്റെ സ്ഥാനാർത്ഥിത്വ വിവാദത്തിലും, മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. പാർട്ടിക്കായി പ്രവർത്തിച്ചവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: മന്ത്രി മോഹമില്ലെന്ന് എംഎല്‍എയും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മൻ. എംഎൽഎ പദവി തന്നെ ചുമക്കാൻ കഴിയാത്ത ഭാരമാണെന്നും എംഎൽഎ പദവിയിലിരുന്ന് വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങൾ നടത്തുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി പദവിയിലേക്ക് എത്തുമോ എന്ന ചോദ്യത്തിനായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. സഹോദരി മറിയ ഉമ്മൻ്റെ സ്ഥാനാർത്ഥിത്വ വിവാദത്തിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ജീവിതം മുഴുവൻ പാർട്ടിക്കായി മാറ്റി വെച്ചവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടത്. ഉമ്മൻചാണ്ടിയുടെ പേരിൽ അവരെ ഒഴിവാക്കുന്നത് ശരിയല്ല. മത്സരിക്കണമെന്ന് സഹോദരി തന്നോട് പറഞ്ഞിട്ടില്ല. പാർട്ടിയും തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നോട് മത്സരിക്കുന്നുണ്ടോ എന്ന് പിതാവ് ചോദിച്ചിരുന്നു. എന്നാല്‍ ഒരു വീട്ടിൽ നിന്ന് ഒരു സമയം ഒരാൾ എന്നായിരുന്നു പിതാവിന്‍റെ നിലപാട്. ഞാന് പിന്തുടരുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമർശങ്ങൾക്കെതിരെ ചാണ്ടി ഉമ്മൻ തുറന്നടിച്ചു. മുഖ്യമന്ത്രി പദത്തെ കുറിച്ച് പറയാൻ വെള്ളാപ്പള്ളി നടേശന് കോൺഗ്രസിൽ എന്ത് പദവിയാണുള്ളതെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. വെള്ളാപ്പള്ളി പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. അതിൻ്റെ അർത്ഥം പാർട്ടിയിൽ തമ്മിലടിയെന്നല്ലെന്നും ചാണ്ടി ഉമ്മൻ കൂടിച്ചേര്‍ത്തു.