തെക്കൻ ജില്ലകളിലെ റെഡ‍് അലർട്ട് പിൻവലിച്ചു; ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ന്യൂനമർദ്ദത്തിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക.
തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ അലർട്ടിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളേക്ക് പ്രഖ്യാപിച്ച് റെഡ് അലർട്ടിൽ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഐഎംഡി നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ന്യൂനമർദ്ദത്തിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക. പതിനാറാം തീയ്യതിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona