സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഒരു കോടി 20 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടനോടും മറ്റ് പ്രതികളോടും വിചാരണ നേരിടാൻ കോടതി നിർദ്ദേശിച്ചു

ദില്ലി: മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉൾപ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരുകോടി 20 ലക്ഷം രൂപയുടെ ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഉത്തരവിനെ ചോദ്യം ചെയ്യുന്നതാണ് സുപ്രീംകോടതിയിൽ നടൻ ഹർജി നൽകിയത്. ഒരു കമ്പനിയിലെ ഡയറക്ടർ സ്ഥാനം ഉൾപെടെ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 80 ലക്ഷം രൂപ മുംബൈയിലേക്ക് ബാങ്ക് വഴി കൈമാറിയെന്നും 40 ലക്ഷം രൂപ ദുബായിൽ കൈമാറിയെന്ന പരാതിയിലാണ് നേരത്തെ കേരള പൊലീസ് കേസ് എടുത്തത്. എന്നാൽ കേസ് സിവിൽ തർക്കം മാത്രമാണെന്നും ഇക്കാര്യത്തിൽ കേരള പൊലീസ് എടുത്ത കേസ് നിലനിൽക്കില്ലെന്ന് ആയിരുന്നു നടനുൾപ്പെടെയുള്ള ഹർജിക്കാരുടെ വാദം. നടന്റെ വാദത്തെ സംസ്ഥാന സർക്കാരിനായി ഹാജരായ സ്റ്റാൻഡിങ് കോൺസൽ അൽജോ കെ ജോസഫ് ശക്തമായി എതിർത്തു. ഹർജി തള്ളിയ കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചു. കേസിൽ നടൻ പ്രശാന്ത് നാരായണനായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, കെ. ടി തോമസ് എന്നിവർ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player