മെസിയുടെ പേരിലെ തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിന് സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി.

തിരുവനന്തപുരം: ലയണൽ മെസി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക.

റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിവരം.

അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ ജിഎസ്ടി വകുപ്പിന്‍റെ റിപ്പോർട്ടിൽ തുടർ നടപടിയായില്ല. 22.68 കോടി രൂപ നികുതി അടയ്ക്കാത്തതിൽ, ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19ന് എസ്ഐടി റിപ്പോർട്ട് നൽകിയിരുന്നു. നാല് ഉദ്യോഗസ്ഥർക്ക് ചാർജ് മെമോ നൽകിയിരുന്നെങ്കിലും തുടർ നടപടി എടുത്തിട്ടില്ല. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയല്ലാതെ 206 കോടി രൂപ വന്നതിൽ കമ്പനികളോട് വിശദീകരണം തേടിയിരുന്നു. ഇതിൽ ഒരു സ്ഥാപനം മറുപടി നൽകി. ഇതിൽ വിശദ പരിശോധന വേണമെന്നാണ് എസ്ഐടി നിലപാട്. ഒരു ധനകാര്യ സ്ഥാപനം വിശദീകരണം നൽകിയിട്ടില്ലെന്നാണ് വിവരം.

YouTube video player