'തിരുവനന്തപുരത്ത് നടക്കുന്നത് സമരമല്ല, സമരാഭാസം': വിമര്‍ശനവുമായി മുഖ്യമന്ത്രി
സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പന്താടേണ്ടതല്ല സാദാരണക്കാരന്‍റെ ജീവിതം. അതിൽ ജനപ്രതിനിധികൾ കൂടിയുണ്ടാവുന്നത് നല്ലതല്ല. ഇത് വെച്ച് പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തടക്കം കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വ്വം നീക്കം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ ചൂണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സെക്രട്ടേറിയറ്റിന് മുന്നിലുള്ളത് സമരമല്ല സമരാഭാസമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് പ്രതിരോധ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇതെല്ലാം ലംഘിച്ച് പൊലീസിന് നേരെ ചീറിയടുക്കുന്ന ആളുകള്‍ നാടിന്‍റെ സുരക്ഷയും സമാധാനവും നശിപ്പിക്കുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് സമരം ഹൈക്കോടതി വിലക്കിയത്. മാസ്‍ക് ധരിക്കാതെ അകലം പാലിക്കാതെ പൊതുസ്ഥലത്ത് ഇടപഴകാന്‍ ആര്‍ക്കും അധികാരമില്ല.
ജനാധിപത്യ സമൂഹത്തിൽ പ്രക്ഷോഭം ഒഴിവാക്കാനാവില്ല. എന്നാല്‍ കൊവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള നീക്കം തടയേണ്ടത് സർക്കാരിന്‍റെ പ്രാഥമിക ഉത്തരവാദിത്തമാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പന്താടേണ്ടതല്ല സാദാരണക്കാരന്‍റെ ജീവിതം. അതിൽ ജനപ്രതിനിധികൾ കൂടിയുണ്ടാവുന്നത് നല്ലതല്ല. ഇത് വെച്ച് പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.