Asianet News MalayalamAsianet News Malayalam

കുരുക്കായി പ്ലസ് ടു കെമിസ്ട്രി പരീക്ഷ ; എ പ്ലസിലെ കുറവ് എൻജിനിയറിങ് പ്രവേശനത്തിന് തിരിച്ചടിയായേക്കും

ഇത്തവണ കെമിസ്ട്രി ഉത്തരപേപ്പർ മൂല്യനിർണയഘട്ടത്തിൽ ഉയർന്ന വിവാദവും തുടർന്ന് സ്വീകരിച്ച നടപടികളുമാണ് കെമിസ്ട്രിയിലെ മോശം ഫലത്തിന് കാരണമെന്ന വിലയിരുത്തലാണ് അധ്യാപകർ നടത്തുന്നത്

chemistry mark may be a setback for engineering admission
Author
Thiruvananthapuram, First Published Jun 23, 2022, 8:57 AM IST

തിരുവനന്തപുരം: പ്ലസ് ടു(plus two) കെമിസ്ട്രി പരീക്ഷയിലെ(chemistry exam) വിജയശതമാനത്തിലെയും എ പ്ലസിലെയും കുറവ് വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനത്തിൽ (engineering exam)തിരിച്ചടിയാകാൻ സാധ്യത.കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നത് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളിലെ ഗ്രേഡും തുല്യമായി പരിഗണിച്ചാണ്.

പ്ലസ് ടു കെമിസ്ട്രിയിലെ വിജയശതമാനം 89.14 ആയാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം 93.24 ശതമാനം ആയിരുന്നു കെമിസ്ട്രിയിലെ വിജയം. കഴിഞ്ഞ വർഷം 80 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു ഇത്തവണ 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളാണ് ഫോക്കസ് ഏരിയയിൽ നിന്ന് നിശ്ചയിച്ചത്. ഇതിനനുസരിച്ച് ശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും നേരിയ കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എ പ്ലസുകാരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം 64308 പേർക്കായിരുന്നു കെമിസ്ട്രിയിൽ എ പ്ലസ്. ഇത്തവണ ഇത് 30615 ആയി. 33693 പേരുടെ കുറവാണ് എ പ്ലസിൽ മാത്രം ഉണ്ടായത്. ഫോക്കസ് ഏരിയ രീതിയില്ലാതെ പാഠപുസ്തകം പൂർണമായി പഠിച്ച് പരീക്ഷ എഴുതിയ 2020ൽ 36936 പേർക്ക് കെമിസ്ട്രിയിൽ എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ അപേക്ഷിച്ച് 2020ൽ 6321 പേർക്ക് അധികമായി എ പ്ലസ് ലഭിച്ചിട്ടുണ്ട്.

ഇത്തവണ കെമിസ്ട്രിയിൽ എ പ്ലസുകാർ കുറഞ്ഞതിനനുസൃതമായി മുൻ വർഷത്തെ അപേക്ഷിച്ച് എ, ബി പ്ലസ്, ബി ഗ്രേഡുകാരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കെമിസ്ട്രി ഉത്തരപേപ്പർ മൂല്യനിർണയഘട്ടത്തിൽ ഉയർന്ന വിവാദവും തുടർന്ന് സ്വീകരിച്ച നടപടികളുമാണ് കെമിസ്ട്രിയിലെ മോശം ഫലത്തിന് കാരണമെന്ന വിലയിരുത്തലാണ് അധ്യാപകർ നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഉത്തരസൂചിക തയാറാക്കാൻ നിയോഗിച്ച 12 അധ്യാപകർ സമർപ്പിച്ച സൂചിക വകുപ്പ് തള്ളുകയായിരുന്നു. 

വിദ്യാർഥികൾക്ക് അമിതമായി മാർക്ക് നൽകുന്നതാണ് സൂചിക എന്ന കാരണത്താലായിരുന്നു നടപടി. പകരം ചോദ്യം തയാറാക്കിയ അധ്യാപകൻ അതോടൊപ്പം കൈമാറിയ സൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്താനായിരുന്നു തീരുമാനം. ചോദ്യപേപ്പറിലെ പിഴവുകൾക്ക് പോലും പരിഹാരമില്ലാത്ത ഉത്തരസൂചിക ഉപയോഗിച്ചുള്ള മൂല്യനിർണയം അധ്യാപകർ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചു. ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി പുതിയ സൂചിക തയാറാക്കിയാണ് മൂല്യനിർണയം നടത്തിയത്. ഈ സൂചികയും വിദ്യാർഥികൾക്ക് അർഹമായ മാർക്ക് നിഷേധിക്കുന്നതാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇവ സാധൂകരിക്കുന്ന രീതിയിലാണ് കെമിസ്ട്രി ഫലം. എൻജിനീയറിങിന് പരിഗണിക്കുന്നതിനാൽ ഇരട്ടമൂല്യനിർണയം നടത്തുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പേപ്പറുകൾക്ക് പുനർമൂല്യനിർണയവും അനുവദിക്കാത്തതും വിദ്യാർഥികൾക്ക് കുരുക്കായി.

Follow Us:
Download App:
  • android
  • ios