Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ല, തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നത് കൊടിയ വഞ്ചന: ചെന്നിത്തല

സർക്കാരിനൊപ്പം നിൽക്കേണ്ട സമയത്തൊക്കെ പ്രതിപക്ഷം നിന്നിട്ടുണ്ട്. അത് പ്രതിപക്ഷ ധർമ്മമവുമാണ്. കഴിഞ്ഞ 4 വർഷവും അങ്ങനെയായിരുന്നു.  പക്ഷേ പ്രതിപക്ഷ പിന്തുണ കിട്ടിയാൽ വഞ്ചനാന്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്

chenithala against cm and kerala government
Author
Thiruvananthapuram, First Published Aug 23, 2020, 1:14 PM IST

തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെ പിന്തുണ തേടിയ ശേഷം പിന്നീട് വഞ്ചിക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവത്കരണത്തിൽ കൊടിയ വഞ്ചനയാണ് സംസ്ഥാന സർക്കാർ കാണിച്ചതെന്നും ചെന്നിത്തല പറഞ്ഞു. 

ചെന്നിത്തലയുടെ വാക്കുകൾ - 

ന്യായമായ കാര്യങ്ങൾക്ക് പോലും പ്രതിപക്ഷം നിൽക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. സർക്കാരിനൊപ്പം നിൽക്കേണ്ട സമയത്തൊക്കെ പ്രതിപക്ഷം നിന്നിട്ടുണ്ട്. അത് പ്രതിപക്ഷ ധർമ്മമവുമാണ്. കഴിഞ്ഞ 4 വർഷവും അങ്ങനെയായിരുന്നു.  പക്ഷേ പ്രതിപക്ഷ പിന്തുണ കിട്ടിയാൽ വഞ്ചനാന്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ അവസാന ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം.

ഞങ്ങൾ സർക്കാർ നിർദ്ദേശത്തെ പിന്തുണച്ചത് പൊതു സ്വകാര്യ പങ്കാളിത്തം കേരളത്തിൽ വിജയകരമായി പലതവണ നടപ്പാക്കിയിട്ടുള്ളത് കൊണ്ടാണ്. സർവകക്ഷി യോഗത്തിൽ തന്നെ ബിഡിൽ പങ്കെടുക്കാനുള്ള ഉപദേശം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചതാണ്. വൈരുധ്യാത്മക നിലപാടാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചത്. കൊടിയ വഞ്ചനയും കുറ്റകരമായ ഗൂഢാലോചനയുമാണിത്. 
 
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് അദാനിയുടെ മരുമകൾക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് കൺസൽട്ടൻസി കൊടുത്തത്. എന്തു കൊണ്ട് സിയാലിനെ കൺസൽട്ടൻസി ആക്കിയില്ല.ദുരൂഹമായ ഇടപാടുകളാണ് ഇവിടെ നടന്നിരിക്കുന്നത്.
കരാറുകളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു.

കെപിഎംജിക്ക് എത്ര ഫീസാണ് നൽകിയതെന്ന് പോലും അറിയില്ല. സിറിൾ അമർ ചന്ദ് മംഗൾ ദാസ് എന്ന കമ്പനി തന്നെയാണ് നീരവ് മോദിയെ തട്ടിപ്പിന് സഹായിച്ചത്. ഗുജറാത്തുകാരനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെഎസ്ഐഡിസിയുടെ എംഡിയായി നേരത്തെ നിയമിച്ചിരുന്നു. ടെണ്ടർ നടപടികൾ തീർന്നതിന് പിന്നാലെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കി. 

ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയും ഈ ഐഎഎസുകാരനാണ്. തീർത്തും ദുരൂഹമായ നടപടിയാണിത്. തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ വലിയ ഉടായിപ്പാണ് നടക്കുന്നത്. ഇതിൽ മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊള്ളില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. 

ലൈഫ് മിഷൻ കരാറിൽ റെഡ് ക്രസൻ്റുമായി ഒപ്പ് വച്ചതിൻ്റ രേഖകൾ ഇതുവരെ പുറത്തുവിടാത്തത് ഇടപാടിലെ ദുരൂഹത കൊണ്ടാണ്. ​ഗുരുതരമായ ക്രമക്കേടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടന്നത്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമാണ്. ഈ വിഷയത്തിൽ ഓ​ഗസ്റ്റ് 27-ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധസംഘടിപ്പിക്കും. 

കേരളത്തിൻ്റെ നിലപാട് തള്ളി തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനിയെ ഏൽപിച്ചതിനെതിരെ നിയമസഭയിൽ സംയുക്തപ്രമേയം പാസാക്കാൻ ധാരണയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതുവേണോ വേണ്ടയോ എന്നത് നാളെ ചേരുന്ന യുഡിഎഫ് പാ‍ർലമെൻ്ററി പാ‍ർട്ടി യോ​ഗം ചർച്ച ചെയ്തു തീരുമാനിക്കും.  യുഡിഎഫ് വോട്ട് വാങ്ങി ജയിച്ചവർ മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് യുഡിഎഫ് ച‍ർച്ച ചെയ്ത് നിശ്ചയിക്കും. 

Follow Us:
Download App:
  • android
  • ios