ചെന്നിത്തല-തൃപ്പെരുന്തുറയിൽ വീണ്ടും ഭരണ പ്രതിസന്ധി, യുഡിഎഫ് പിന്തുണയോടെ ജയിച്ച എൽഡിഎഫ് പ്രസിഡന്റ് രാജിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയാണ് യുഡിഎഫ് പിന്തുണ വേണ്ടെന്നാണ് എൽഡിഎഫ് നിലപാട്. എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ വീണ്ടും ഭരണ പ്രതിസന്ധി. യുഡിഎഫ് പിന്തുണയോടെ ജയിച്ച എൽഡിഎഫിലെ വിജയമ്മ ഫിലേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെയാണ് യുഡിഎഫ് പിന്തുണ വേണ്ടെന്നാണ് എൽഡിഎഫ് നിലപാട്. എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു.
എൽഡിഎഫ് 6, ബിജെപി 6, യുഡിഎഫ് 5 ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. ആർക്കും കൃത്യമായ ഭൂരിപക്ഷമില്ല. മാത്രമല്ല പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. ഈ വിഭാഗത്തിൽ നിന്ന് യുഡിഎഫിന് അംഗങ്ങളുമില്ല. പിന്നാലെ ബിജെപിയെ മാറ്റി നിർത്താൻ യുഡിഎഫ് എൽഡിഎഫിനെ പിന്തുണച്ചതോടെ എൽഡിഎഫ് അംഗം പ്രസിഡന്റ് ആയി. എന്നാൽ പാർട്ടി തീരുമാനപ്രകാരം തൊട്ടുപിന്നാലെ രാജിവെച്ചു. ഇത് രണ്ടാം തവണയാണ് വിജയമ്മ ഫിലെന്ദ്രൻ ജയിക്കുന്നതും രാജി വെക്കുന്നതും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പിന്തുണ സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്.
എന്നാൽ ഇതിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രാജി വൈകിയത് പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു.
അതേസമയം പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ആരോപിക്കുകയാണ് ബിജെപി.