ചെറിയാന്‍ ഫിലിപ്പ് എ.കെ. ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി. സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്
തിരുവനന്തപുരം: സിപിഎം ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ തിരികെയെത്തിയ ചെറിയാൻ ഫിലിപ്പിന് (Cherian Philip) പുതിയ സ്ഥാനം നൽകി കോൺഗ്രസ്. പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാക്കി (KPCC Center for Political Studies) ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചതായി കോൺഗ്രസ് അറിയിച്ചു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയാണ് (KPCC President K Sudhakaran) നിയമനകാര്യം പുറത്തുവിട്ടത്.
സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെറിയാന്‍ ഫിലിപ്പ് എ.കെ. ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി. സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വവുമായി പിന്നീട് തെറ്റിയ ചെറിയാൻ ഫിലിപ്പ് 20 വർഷത്തോളം സിപിഎം സഹയാത്രികനായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് 20 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് തിരികെ കോൺഗ്രസിലെത്തിയത്. കോൺഗ്രസിൽ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി പി എം സഹയാത്രികനായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും പറഞ്ഞുകൊണ്ടായിരുന്നു ചെറിയാൻ തറവാട്ടിലേക്ക് മടങ്ങിയത്. കാൽ നൂറ്റാണ്ടിൻറെ തുടർരചന നടത്താത്തത് സിപിഎമ്മിന് എതിരാകുമെന്ന് തോന്നിയതിനാൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു.
ചെറിയാൻ അന്ന് പറഞ്ഞത്
സിപിഎമ്മിനെ കുറിച്ച് എഴുതാൻ കോൺഗ്രസിനേക്കാളുമുണ്ട്. സിപിഎമ്മിലായിരുന്നപ്പോൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു. സിപിഎമ്മിൽ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല. രാഷ്ട്രീയ മുഖ്യധാരയിൽ നിൽക്കുന്നത് ഇടത് സഹവാസം പറ്റില്ല. കോൺഗ്രസിൽ രാഷ്ട്രീയ വ്യക്തിത്വമാകാം.കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരവിന്റെ പാതയിൽ ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിൽ ആയിരുന്നപ്പോഴും രാഷ്ട്രീയ സത്യസന്ധത പുലർത്തി. രാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കും. വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ വളരില്ല. വേരുകൾ തേടി ഞാൻ മടക്കയാത്ര നടത്തുന്നു. ജനിച്ച് വളർന്ന വീട്ടിൽ കിടന്ന് മരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.താൻ ഒരു സ്ഥാനവും സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് കോൺഗ്രസ് ആണ്. വർഗീയതയും ഏകാധിപത്യം കൊടികുത്തിവാഴുന്ന കാലത്ത് ജനാധിപത്യ ബദൽ വേണം. അതിന് കോൺഗ്രസിനേ കഴിയൂ. കോൺഗ്രസ് മരിച്ചാൽ ഇന്ത്യ മരിക്കും. രാജ്യസ്നേഹമുള്ള വ്യക്തി എന്ന നിലയിൽ ജീവിത സാായഹ്നത്തിൽ താൻ കോൺഗ്രസ് പങ്കാളിയാകുന്നു. യൗവന ഊർജ്ജം മുഴുവൻ കോൺഗ്രസിന് നൽകി. കേരളത്തിലെ കോൺഗ്രസിൽ അധികാര കുത്തക രൂപപ്പെട്ട് വന്നിരുന്നു.അത് പാടില്ലായെന്ന് താൻ പറഞ്ഞിരുന്നു, അധ്വാനത്തിൻറെ മൂലധനം കോൺഗ്രസിൽ ആണെന്നും ചെറിയാൻ ഫിലിപ്പ് അന്ന് പറഞ്ഞു.
