ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം വേണ്ടെന്ന് ചെറിയാൻ ഫിലിപ്; പുസ്തക രചനയുടെ തിരക്കെന്നു വിശദീകരണം
പുസ്തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ വിശദീകരണം. ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിന് പുതിയ പദവി തീരുമാനിച്ചത്. രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതൽ അദ്ദേഹം അതൃപ്തൻ ആണെന്ന് സൂചനയുണ്ട്.
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ (Khadi Board)സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ് (Cherian Philip). പുസ്തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ വിശദീകരണം. ഇന്നലെയാണ് ചെറിയാൻ ഫിലിപ്പിന് പുതിയ പദവി തീരുമാനിച്ചത്. രാജ്യസഭാ സീറ്റ് (Rajyasabha)നിഷേധിച്ചത് മുതൽ അദ്ദേഹം അതൃപ്തൻ ആണെന്ന് സൂചനയുണ്ട്.
അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് ചെറിയാൻ ഫിലിപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.
കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്. ഇപ്പോഴും വിപണന മൂല്യമുള്ള രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പ് ഡി സി ബുക്സ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. .