ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നും 31 ദിവസം ബി എൽ ഒമാർക് വേറെ ജോലി ഒന്നും നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു. ടീം വർക്ക് എന്ന നിലയിലാണ് ജോലികൾ നടക്കുന്നതെന്നും രത്തൻ ഖേൽക്കർ വിശദീകരിച്ചു
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ. ബി എൽ ഒ ആയ ഏറ്റുകുടുക്ക സ്വദേശി അനീഷിന്‍റെ ആത്മഹത്യയുടെ കാരണം ജോലി സമ്മർദ്ദമാണെന്ന ആരോപണം ശക്തമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ഇടപെട്ടത്. സംഭഴത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് രത്തൻ ഖേൽക്കർ വ്യക്തമാക്കി. പൊലിസ് അന്വേക്ഷണം നടക്കട്ടെയെന്നും ജോലി സമ്മർദ്ദം ഉണ്ടെന്ന് കമ്മീഷന് ഇത് വരെ പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നും 31 ദിവസം ബി എൽ ഒമാർക് വേറെ ജോലി ഒന്നും നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു. ടീം വർക്ക് എന്ന നിലയിലാണ് ജോലികൾ നടക്കുന്നതെന്നും രത്തൻ ഖേൽക്കർ വിശദീകരിച്ചു.
പ്രതികരിച്ച് കളക്ടർ
അതിനിടെ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടറും രംഗത്തെത്തി. ബി എൽ ഒ അനീഷിന് തൊഴിൽ സമ്മർദം ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മരിച്ച ബി എൽ ഒ മികച്ച നിലയിൽ ജോലി ചെയ്യുന്ന ആളായിരുന്നെന്നും പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും കളക്ടർ വ്യക്തമാക്കി.
പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി
പയ്യന്നൂർ ഏറ്റുകുടുക്കയിലാണ് ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എ യു പി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നുണ്ട്. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. അതിനിടെയാണ് ഇന്ന് അനീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ അനീഷിൻ്റെ മരണത്തിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


