സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങളെയും ചെറുകിട സംരംഭങ്ങളെയുമെല്ലാം പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി 

കോഴിക്കോട്: സംസ്ഥാനത്തെ രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ക്രേസ് ബിസ്കറ്റിന്റെ ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ കൃത്യമായ ദിശാബോധത്തോടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങളെയും ചെറുകിട സംരംഭങ്ങളെയുമെല്ലാം പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വർഷം പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിട്ടത്. ഇത് കേരളത്തിൽ എട്ട് മാസം കൊണ്ട് ലക്ഷ്യത്തിലെത്തിക്കാനായത് നേട്ടമാണ്. നാടിന്റെ ഭാവി മുന്നിൽ കണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്തിപ്പോൾ 15ാം സ്ഥാനത്താണ് കേരളമുള്ളത്. പട്ടികയിൽ കൂടുതൽ മുന്നിലേക്ക് എത്താനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം വേറിട്ട് പരിശോധിച്ചിൽ നമ്മുടെ നാട് എത്രയോ മെച്ചമെന്ന് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ പരിശോധിച്ചാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ചതാണ്. എന്നാൽ വ്യവസായ രംഗത്ത് ഭൂമി കുറവാണെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. അതിനാൽ തന്നെ സംസ്ഥാനത്തിന് യോജിച്ച നിലയിലുള്ള വ്യവസായ സംരംഭങ്ങളെ വളർത്തിക്കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളം സ്റ്റാർട്ട് അപ്പ് സൗഹൃദമാവുകയാണ്. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുവാൻ കൂടുതൽ കാര്യങ്ങൾ ഗൗരവത്തോടെ തന്നെ സംസ്ഥാന സർക്കാർ നീക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു പറഞ്ഞു.

കേരളത്തിൽ മുൻ കാലങ്ങളിൽ ചില ഫാക്ടറികൾ പ്രവർത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മറ്റിടങ്ങളുമായി മത്സരിച്ച് ജയിക്കാൻ അവർക്ക് സാധിച്ചില്ല. കേരളത്തിലേക്ക് വലിയ തോതിൽ പാക്ക് ചെയ്ത പുറത്ത് നിന്നുള്ള ഉൽപ്പന്നങ്ങൾ വരുന്ന സ്ഥിതിയുണ്ടായി. എന്നാൽ അവരോട് മത്സരിച്ച് ജയിക്കാനാവാത്ത ചില സ്ഥാപനങ്ങൾ കേരളത്തിലുണ്ടായിരുന്നു. കേരളത്തിൽ നിന്ന് ആഗോള നിലവാരത്തിലുള്ള ബ്രാന്റുകൾ ഉണ്ടാവുന്നത് വ്യവസായ മേഖലയ്ക്ക് പുത്തൻ ഊർജ്ജം പകരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.