കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്‍റിനായി ശ്രമിക്കും: മുഖ്യമന്ത്രി
നാല് വർഷത്തിന് ശേഷമാണ് ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 13472 തീർഥാടകരിൽ 10732 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുന്നത്.
കോഴിക്കോട്: കണ്ണൂർ വിമാനത്താവളത്തിൽക്കൂടി ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂർ ഹജ്ജ് ഹൗസിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും.
ഹജ്ജ് ഹൗസിനോട് ചേർന്ന് നിർമ്മിക്കുന്ന വനിതാ ബ്ലോക്ക് ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആദ്യ തീർഥാടകനുള്ള രേഖകൾ കൈമാറി. നാല് വർഷത്തിന് ശേഷമാണ് ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 13472 തീർഥാടകരിൽ 10732 പേരും കരിപ്പൂർ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ള 2740 പേർ നെടുമ്പാശേരി വഴിയും യാത്ര തിരിക്കും.
300 പേരാണ് സൗദി എയർലൈൻസിന്റെ വിമാനത്തിൽ പുറപ്പെടുന്ന ആദ്യ സംഘത്തിലുള്ളത്. ആദ്യ വിമാനം മന്ത്രി കെടി ജലീൽ ഫ്ളാഗ് ഓഫ് ചെയ്യും. 700 തീർഥാടകർക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഹജ്ജ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. ജൂലൈ 13 മാണ് നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നത്.