ലോക്ക്ഡൗൺ ചെറുകിട മേഖലയെ പ്രതികൂലമായി ബാധിച്ചു; പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി
തൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ നില നിര്‍ത്തുന്നതിന് ആവശ്യമായ സബ്സിടി നൽകണമെന്ന അഭ്യര്‍ത്ഥനയും പ്രധാനമന്ത്രിക്ക് മുന്നില്‍ വച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: ചൊറുകിട വ്യാപാരികളെ ലോക്ക്ഡൗൺ പ്രതികൂലമായി ബാധിച്ചുവെന്നും ദേശീയ ദുരന്ത നിവാരണ ഫണ്ടിന്‍റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ പിന്തുണയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അസംഘടിത മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ നിനലനിൽപ്പിന് ദേശീയ തലത്തിൽ വരുമാന സഹായ പദ്ധതി നടപ്പാക്കണം. ലോക്ക്ഡൗൺ കാര്യമായി ബാധിച്ച ചെറുകിട വ്യാപാരികൾക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കണം. ഈ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണമെന്നും അവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ സംരംഭങ്ങളിലെ തൊഴില്‍ നില നിര്‍ത്തുന്നതിന് ആവശ്യമായ സബ്സിടി നൽകണമെന്ന അഭ്യര്‍ത്ഥനയും പ്രധാനമന്ത്രിക്ക് മുന്നില്‍ വച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ചെറുകിട വ്യാപാരികള്‍ക്ക് വലിയ തോതിലുള്ള നഷ്ടമാണ് സംഭവിച്ചത്. ഇവ നികത്താന്‍ കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ പണമിടപാട് ഈ മേഖലയില്‍ നടക്കണമെന്നാണ് വിദഗ്ദ അഭിപ്രായം. നിലവിലെ ലോണുകള്‍ക്ക് അമ്പത് ശതമാനത്തോളെ പലിശ ഇളവ് നല്‍കണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ വേതനം നല്‍കുന്ന നടപടികള്‍ സ്വീകരിക്കണം. ഇപിഎപിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി 15,000ത്തില്‍ നിന്ന് 25,000ത്തിലേക്ക് ഉയര്‍ത്തണമെന്നും അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.