Asianet News MalayalamAsianet News Malayalam

ഗർഭം അലസിയതോടെ കിഡ്നാപ്പിനിറങ്ങി, തട്ടിയെടുത്ത കുഞ്ഞുമായി കാമുകനൊപ്പം ജീവിക്കാനും നീതു ലക്ഷ്യമിട്ടു: പൊലീസ്

ഹോട്ടലിൽ റൂമെടുത്ത് രണ്ട് ദിവസം ആശുപത്രിയിൽ കറങ്ങിയ ശേഷമാണ് പുറത്തെ ഒരു കടയിൽ നിന്നും നഴ്സുമാ‍രും ഡോക്ടർമാരും ഉപയോ​ഗിക്കുന്ന ഏപ്രൺ വാങ്ങിയത്. ഇതിനു ശേഷമാണ് ​ഗൈനോക്കോളജി വാർഡിൽ എത്തി കുഞ്ഞിനെ വാങ്ങി പോയത്. 

Child abduction case follow up
Author
Kottayam, First Published Jan 7, 2022, 12:29 PM IST

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനോക്കോളജി വാർഡിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ നീതുവിന് മാത്രമാണ് പങ്കെന്ന് എസ്.പി ഡി. ശിൽപ അറിയിച്ചു. വിവാഹിതയായ നീതു സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി ഒന്നര വർഷത്തിലേറെയായി സൗഹൃദത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളിൽ നിന്നും ​ഗർഭം ധരിച്ചെങ്കിലും പിന്നീട് അബോർഷനായി. ഇതിനിടെ നീതുവിനെ ഒഴിവാക്കി യുവാവ് വേറെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതോടെ ഇയാളെ ഒപ്പം നിർത്താൻ വേണ്ടി ​ഗർഭം അലസിയ കാര്യം നീതു മറച്ചു വയ്ക്കുകയും തട്ടിയെടുത്ത കുഞ്ഞിനെ താൻ പ്രസവിച്ച കുഞ്ഞായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് എസ്.പി പറഞ്ഞു. 


എസ്.പിയുടെ വാക്കുകൾ -  

ഇന്നലെ ​കോട്ടയം മെഡിക്കൽ കോളേജിലെ ​ഗൈനോക്കോളജി വിഭാ​ഗത്തിൽ നിന്നും രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി വന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കളമശ്ശേരി സ്വദേശിനിയായ നീതുരാജ് എന്ന യുവതിയെ കുഞ്ഞിനൊപ്പം സമീപത്തുള്ള ഒരു ഹോട്ടലിൽ നിന്നും പിടികൂടിയിരുന്നു. കളമശ്ശേരിയിൽ ഒരു ഇവൻ്റ മാനേജ്മെൻ്റ കമ്പനി നടത്തുന്ന ആളാണ് നീതു എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒരു യുവാവുമായി നീതു ബന്ധത്തിലായിരുന്നു. ഈ യുവാവ് മറ്റൊരു വിവാഹം നടത്തും എന്ന സംശയത്തിൽ അതു മുടക്കാൻ വേണ്ടി താൻ ​രണ്ട് മാസം ​ഗർഭിണിയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നീതു യുവാവിനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ ​ഗർഭം അലസിപ്പോയി.

 എന്നാൽ ഒരു കുഞ്ഞില്ലെങ്കിൽ യുവാവ് തന്നെ ഉപേക്ഷിക്കും എന്ന ഭയം കാരണമാണ് ഒരു കുഞ്ഞിനെ തട്ടിയെടുക്കാൻ നീതു തീരുമാനിച്ചത്. ഇതിനായി ജനുവരി നാലിന് കോട്ടയം മെ‍ഡിക്കൽ കോളേജിന് അടുത്ത ഹോട്ടലിൽ എത്തി റൂം എടുത്തു. തുടർന്ന് രണ്ട് ദിവസം ആശുപത്രിയിൽ തങ്ങിയ ശേഷമാണ് ഇന്നലെ വൈകിട്ടോടെ കുഞ്ഞിനെ നീതു അശ്വതി എന്ന യുവതിയിൽ തട്ടിയെടുത്തത്. കുഞ്ഞിനെ എടുത്ത് ഹോട്ടൽ റൂമിൽ എത്തിയ ശേഷം കുഞ്ഞിനൊപ്പം ഫോട്ടോ യുവാവിന് അയച്ചു കൊടുക്കുകകയും യുവാവിന്റെ ബന്ധുക്കളെ വീഡിയോ കോൾ വിളിക്കുകയും ചെയ്തു. യുവാവിനൊപ്പം ജീവിക്കാനും കുഞ്ഞിനെ വളർത്താനുമായിരുന്നു നീതുവിൻ്റെ പദ്ധതി. 

കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതിൽ യുവാവിന് പങ്കില്ല. തട്ടിക്കൊണ്ടു പോയകേസിൽ നീതുവിനെ മാത്രമാണ് പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. യുവതിയുടെ ഭർത്താവ് വിദേശത്താണുള്ളത്. ഇവർ വിവാഹമോചിതരല്ല. ഈ ബന്ധം ഒഴിവാക്കി കാമുകനൊപ്പം പോകാനാണ് നീതു ആ​ഗ്രഹിച്ചത്. അയാൾക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിവില്ല. നീതുവിൻ്റെ കൈയിൽ നിന്നും യുവാവ് പണം വാങ്ങിയിട്ടുണ്ട്. ആ വിവരങ്ങൾ വേറെ തന്നെ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.   

നീതു നേരത്തെ ചങ്ങനാശ്ശേരിയിലെ ഒരു കോളേജിൽ പഠിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലും മറ്റും നേരത്തെ വന്ന് യുവതിക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തേക്ക് നീതു എത്തിയത്. ഹോട്ടലിൽ റൂമെടുത്ത് രണ്ട് ദിവസം ആശുപത്രിയിൽ കറങ്ങിയ ശേഷമാണ് പുറത്തെ ഒരു കടയിൽ നിന്നും നഴ്സുമാ‍രും ഡോക്ടർമാരും ഉപയോ​ഗിക്കുന്ന ഏപ്രൺ വാങ്ങിയത്. ഇതിനു ശേഷമാണ് ​ഗൈനോക്കോളജി വാർഡിൽ എത്തി കുഞ്ഞിനെ വാങ്ങി പോയത്. 

ചോദ്യം ചെയ്യല്ലിൻ്റെ ആദ്യഘട്ടത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പല കള്ളങ്ങളും യുവതി പറഞ്ഞു. ഇതെല്ലാം പൊലീസ് പൊളിച്ചതോടെയാണ് നീതു സത്യം പറയാൻ തയ്യാറായത്. യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്തതായി മൊഴി ലഭിച്ചിട്ടിലല്ല. ഏതു വിധേയനേയും ഈ ബന്ധം നിലനി‍ർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി ഈ പ്രവൃത്തി ചെയ്തത്. നീതുവിൻ്റെ കാമുകന് ഡ്രൈവിം​ഗ് ജോലിയാണ്. ഇയാൾക്ക് മുപ്പത് വയസ്സുണ്ട്. ഇയാൾ മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമം തുടങ്ങിയത്. യുവാവിന് ഒരു പാട് പണം നൽകിയിട്ടുണ്ട് എന്നാണ് നീതു പറയുന്നത് ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. നീതുവിൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി ഏറ്റുമാനൂ‍ർ കോടതിയിൽ ഹാജരാകും. 

Follow Us:
Download App:
  • android
  • ios