ദത്ത് വിവാദം; അനുപമയ്ക്കും അജിത്തിനുമെതിരെ സൈബര്‍ ആക്രമണം, സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് വ്യാജ പ്രചാരണം
ഒന്നിന് പിറകെ ഒന്നായാണ് ഫേസ്ബുക്കിലും വാട്സാപ്പിലും അനുപമയ്ക്കും അജിത്തിനും എതിരായ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നത്. ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സർക്കാർ ജോലി നൽകണമെന്നാണ് ഏറ്റവും ഒടുവിൽ പ്രചരിക്കുന്നത്.
തിരുവനന്തപുരം: കുഞ്ഞിനെ കിട്ടിയ ശേഷം അനുപമയ്ക്കും Anupama) അജിത്തിനും എതിരായ സൈബർ ആക്രമണം ( cyber attack ) ശക്തമാകുന്നു. ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സർക്കാർ ജോലി നൽകണമെന്നാണ് ഏറ്റവും ഒടുവിൽ പ്രചരിക്കുന്നത്. സാംസ്കാരിക പ്രവർത്തകരുടെ അടക്കം പേര് പരാമർശിച്ചാണ് അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് വ്യാജ പ്രചാരണം നടക്കുന്നത്.
അനുപമയുടെ സമരത്തെ പിന്തുണച്ച സച്ചിതാനന്ദൻ, ബിആർപി ഭാസ്കർ അടക്കമുള്ളവരുടെ പേരും പോസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് സത്യമെന്ന് വിശ്വസിച്ച് നൂറ് കണക്കിന് ഷെയറുകളും നടക്കുന്നു. ഇടത് സൈബർ ഹാൻഡിലുകളാണ് പ്രചാരണത്തിന് പിന്നിലെന്നും പരാതി കൊടുക്കുമെന്നും അനുപമ അജിത്ത് ഐക്യദാർഢ്യ സമിതി വ്യക്തമാക്കി.
കോടതിയെ നേരിട്ട് സമീപിക്കാനാണ് സമരസമിതിയുടെ തീരുമാനം. എസ്‍സി എസ്ടി കമ്മീഷനും പരാതി നൽകും. നേരത്തെ എം സ്വരാജ് ഫാൻസ് എന്ന പേരിൽ നടന്ന പ്രചാരണങ്ങളിൽ ബന്ധമില്ലെന്ന് കാട്ടി സ്വരാജ് രംഗത്തെത്തിയിരുന്നു. കുഞ്ഞിനെ ലഭിച്ചിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും ചൈൽഡ‍് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് ഐക്യദാർഢ്യസമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൈബർ അതിക്രമങ്ങളും വ്യാജ പ്രചാരണങ്ങളും വര്‍ധിക്കുകയാണ്.
- Read Also : M Swaraj : 'ഫാന്‍സ് സംസ്കാരത്തോട്' യോജിപ്പില്ല, ഫേസ്ബുക്കിലെ ഫാന്‍സ് പേജുകള്‍ തന്റെ അറിവോടെയല്ല; എം സ്വരാജ്