സ്കൂളില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
സ്കൂൾ പരിസരം വൃത്തിയ്ക്കുന്നതിലും, കുട്ടിക്ക് ചികിത്സ നൽകുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ.
വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷെഹ്‍ല ഷെറിന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പി സുരേഷ് കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അദ്ധ്യയന വര്‍ഷാരംഭത്തിന് മുമ്പ് സ്കൂള്‍ പരിസരത്തുള്ള അപകടകരമായ സാഹചര്യത്തില്‍ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും, അപകടമുണ്ടായപ്പോള്‍ യഥാസമയം കുട്ടിക്ക് അടിയന്തര ചികിത്സ ലക്ഷ്യമാക്കുന്നതിലും സ്കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പി സുരേഷ് വ്യക്തമാക്കി.
ഇതിനിടെ, സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. യുപി സ്കൂൾ സയൻസ് അധ്യാപകനായ ഷജിലിനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കരയാണ് നടപടി പ്രഖ്യാപിച്ചത്. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകാനും തീരുമാനമായിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.
Also Read: സ്റ്റാഫ് റൂം തല്ലിപ്പൊളിച്ച് നാട്ടുകാർ, പാമ്പ് കടിച്ച് കുട്ടി മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം