ഇന്നലെ തിരുവനന്തപുരത്ത് പോയ മാതാപിതാക്കൾ ഇതുവരെ വാളയാറിലെത്താത്തതിനെ തുടർന്നാണ് കമ്മീഷൻ മടങ്ങിയത്. 

പാലക്കാട്: കേന്ദ്ര ബാലാവകാശ കമ്മീഷൻ വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് പോയ മാതാപിതാക്കൾ ഇതുവരെ വാളയാറിലെത്താത്തതിനെ തുടർന്നാണ് കമ്മീഷൻ മടങ്ങിയത്. ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്. വാളയാർ സംഭവത്തിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറിൽ നിന്നും മാറിയതിൽ സംശയമുണ്ടെന്ന് ഇന്നലെ യശ്വന്ത് ജെയിന്‍ പറഞ്ഞിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രിയെ കാണാനായി ഇന്നലെയാണ് വാളായര്‍ പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ തിരുവനന്തപുരത്ത് എത്തിയത്. കെപിഎംഎസ് സംസ്ഥാന അധ്യക്ഷൻ പുന്നല ശ്രീകുമാറിനൊപ്പമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. പെണ്‍കുട്ടികളുടെ കൊലപാതക കേസില്‍ സിബിഐ അന്വേഷണ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകുയം ചെയ്തിരുന്നു ഇന്നലെ. അതേസമയം വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹ‍ർജി ഇന്ന് പരിഗണിക്കും.