സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് വനിതശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി. 

കോട്ടയം: മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന വനിത ശിശു വകുപ്പിന്‍റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്‍റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നിർദ്ദേശം.

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച്ചയാണ് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയോടെ കുട്ടികള്‍ രക്ഷപ്പെട്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാര്‍ വിവരം അറിഞ്ഞത് പുലര്‍ച്ചെ അഞ്ചര മണിയോടെ മാത്രം. രക്ഷപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.