ആരോപണ വിധേയരായ വനപാലകരിൽ ഭൂരിഭഗവും പട്ടിക ജാതി പട്ടിക വിഭാഗത്തിൽപ്പെട്ടവാരാണെന്നും ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഇവർക്ക് മാനസിക സംഘർഷമുണ്ടാക്കുന്നെന്നുമാണ് കേരള ഉള്ളാട മഹാസഭ ഉയർത്തുന്ന വാദം. 

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ തുടർന്നാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസ് എടുക്കാൻ ശ്രമം നടക്കുന്നെന്നാരോപിച്ച് കേരള ഉള്ളാട മഹാസഭ രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

അന്വേഷണത്തിന്റെ വിശദാംശങ്ങൾ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, മരണ കാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കുന്നതും അറസ്റ്റും അടക്കമുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടക്കുക. 

നിയമ പരിരക്ഷയുള്ള സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ തെളിവുകൾ കിട്ടാതെ അറസ്റ്റ് ചെയ്താൽ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ കോടതി കയറേണ്ടി വരുമന്നാണ് പൊലീസിന്റെ വാദം. എന്നാൽ വനപാലകരെ പ്രതിപ്പട്ടികയിൽ ചേ‍ർക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ആരോപണ വിധേയർക്ക് മുൻകൂർ ജാമ്യത്തിന് വഴി ഒരുക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ ആരോപണ വിധേയരായ വനപാലകരിൽ ഭൂരിഭഗവും പട്ടിക ജാതി പട്ടിക വിഭാഗത്തിൽപ്പെട്ടവാരാണെന്നും ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഇവർക്ക് മാനസിക സംഘർഷമുണ്ടാക്കുന്നെന്നുമാണ് കേരള ഉള്ളാട മഹാസഭ ഉയർത്തുന്ന വാദം. പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.