'മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി';പിണറായിയോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ ടി ജോസഫെന്ന് സഹപാഠി
മമ്പറം ദിവാകരനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ജോസഫിന് സുധാകരനായിട്ടും പിണറായി വിജയനുമായിട്ടും ബന്ധമുണ്ടായിരുന്നു.
കണ്ണൂര്‍: മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടെന്ന് പിണറായി വിജയനോട് പറഞ്ഞത് കോൺഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെ ടി ജോസഫ് ആണെന്ന് വെളിപ്പെടുത്തൽ. പിണറായിയും സുധാകരനും പഠിച്ചകാലത്ത് ബ്രണ്ണനിലുണ്ടായിരുന്ന സിഎംപി നേതാവ് ചൂരായി ചന്ദ്രനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
മുഖ്യമന്ത്രി പറഞ്ഞ ഫൈനാൻസർ ആരെന്ന ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായപ്പോൾ ആ പേര് സമയമാകുമ്പോൾ വെളിപ്പെടുത്തും എന്നായിരുന്നു മുൻ മന്ത്രി എ കെ ബാലന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പിണറായി പറഞ്ഞ ആൾ കോൺഗ്രസ് നേതാവും എറണാകുളത്തെ അബ്കാരിയുമായിരുന്ന കെ ടി ജോസഫാണെന്ന് സിഎംപി നേതാവും ബ്രണ്ണനിലെ സഹപാഠിയുമായിരുന്ന ചൂരായി ചന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ കക്ഷികളിലും ബന്ധങ്ങളുണ്ടായിരുന്ന ജോസഫ് ബ്രണ്ണനിൽ തന്നെയാണ് പഠിച്ചത്.
സുധാകരനെതിരെ തട്ടിക്കൊണ്ടുപോകൽ ആരോപണം ഉന്നയിച്ചെങ്കിലും ഈ വിഷയത്തിൽ തുടർ നീക്കങ്ങളുണ്ടാകില്ല എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്ന സൂചന. അതേസമയം ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി പൊലീസിനെ കൊണ്ട് എന്തുകൊണ്ട് അന്വേഷിപ്പിക്കുന്നില്ലെന്നാണ് കോൺഗ്രസ് വിമര്‍ശനം.