ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ആൻസി അലി ബാവ ഇനി ഓർമ്മ. ആൻസിയുടെ മൃതദേഹം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ കബറടക്കി. നിരവധി പേരാണ് ആൻസിയെ അവസാനമായി കാണാൻ എത്തിയത്.
തൃശ്ശൂർ: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി ആൻസി അലി ബാവ ഇനി ഓർമ്മ. ആൻസിയുടെ മൃതദേഹം കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ കബറടക്കി. നിരവധി പേരാണ് ആൻസിയെ അവസാനമായി കാണാൻ എത്തിയത്.
പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോടൊപ്പം എംഎൽഎമാരായ ഇബ്രാഹിം കുട്ടി, ഹൈബി ഈഡൻ, റോജി എം ജോൺ തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. 5 മണിയോടെ മൃതദേഹം ആൻസിയുടെ ഭർത്താവ് അബ്ദുൾ നാസറിന്‍റെ മാടവനയിലെ വീട്ടിലും പിന്നീട് ആൻസിയുടെ വീട്ടിലും എത്തിച്ചു.
മതപരമായ ചടങ്ങുകൾക്ക് ശേഷം മണത്തല കമ്മ്യൂണിറ്റി ഹാളിൽ 2 മണിക്കൂർ പൊതു ദർശനം നടത്തി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ഇന്നസെന്റ് എംപി തുടങ്ങി ഒട്ടേറെ പേർ അൻസിക്കു ആദരാജ്ഞലികൾ അർപ്പിച്ചു.
12 മണിയോടെ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്‍ജിദിൽ ആൻസിയുടെ മൃതദേഹം കബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിന് പേരാണ് ആൻസിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.
ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്നു ആൻസി. ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി വെടിവയ്പ്പിൽ കൊല്ലപ്പെടുകയായിരുന്നു. അബ്ദുൽ നാസർ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്.
