ജോലിക്ക് വന്നില്ല, ശമ്പളം വാങ്ങി; ബെവ്കോയിലെ സിഐടിയു നേതാവ് കെവി പ്രതിഭയ്ക്ക് സസ്പെൻഷൻ
വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സിഐടിയുവിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രതിഭ ജോലി ചെയ്യുന്ന തൃശൂര്‍ വെയര്‍ ഹൗസില്‍ 2020 ഡിസംബര്‍ 26,28,29 തീയ്യതികളില്‍ ജോലിക്കെത്തിയിരുന്നില്ല. 2021 സപ്തംബര്‍ 25 നും ജോലി ചെയ്തില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി ഒപ്പിട്ടെന്നാണ് കണ്ടെത്തൽ
തിരുവനന്തപുരം : ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവിന് സസ്പെന്‍ഷന്‍. തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളിയും ബെവ്കോയിലെ സിഐടിയു സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ കെവി പ്രതിഭയെ ആണ് ബെവ്കോ ആറുമാസത്തേക്ക് സസ്പെന്‍റ് ചെയ്തത്.
വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സിഐടിയുവിന്‍റെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ് കെവി പ്രതിഭ. പ്രതിഭ ജോലി ചെയ്യുന്ന തൃശൂര്‍ വെയര്‍ ഹൗസില്‍ 2020 ഡിസംബര്‍ 26,28,29 തീയ്യതികളില്‍ ജോലിക്കെത്തിയിരുന്നില്ല. 2021 സപ്തംബര്‍ 25 നും ജോലി ചെയ്തില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ പ്രതിഭ പേരിന് നേരെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി ഒപ്പിട്ടെന്നാണ് കണ്ടെത്തൽ.
ഹാജര്‍ പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത് വ്യാജരേഖ ചമയ്ക്കലായി കാണിച്ച് പത്തുമാസം മുമ്പ് ബെവ്കോയിലെ തൃശൂര്‍ ജില്ലാ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ബെവ്കോ ആസ്ഥാനത്ത് പൂഴ്ത്തി.
ഒടുവില്‍ ബെവ്കോ തലപ്പത്ത് മാറ്റമുണ്ടായതോടെ വ്യാജ രേഖ ചമച്ച് ഒപ്പിട്ട സിഐടിയു നേതാവിനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. തൃശൂര്‍ വെയര്‍ ഹൗസില്‍ ലേബലിംഗ് കരാര്‍ തൊഴിലാളി കയറിയ പ്രതിഭയെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. പ്രതിഭ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പാസ്പോര്‍ട്ടില്‍ വയസ്സ് തിരുത്തി എന്ന പരാതിയില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.