ബാലഭാസ്കറിന്‍റേയും മകളുടേയും അപകട മരണത്തിന് പിന്നിൽ അട്ടിമറി ഇല്ലെന്നാണ് മരണത്തെക്കുറിച്ച അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ.
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റെ അപകട മരണക്കേസിൽ (Accident Death of Balabhaskar) സിബിഐ റിപ്പോർട്ട് തള്ളണമെന്ന ഹര്‍ജിയിൽ അന്വേഷണ ഏജൻസിയോട് വിശദീകരണം തേടി കോടതി. ബാലഭാസ്കറിന്‍റേയും മകളുടേയും അപകട മരണത്തിന് പിന്നിൽ അട്ടിമറി ഇല്ലെന്നാണ് മരണത്തെക്കുറിച്ച അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ.
എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് റിപ്പോർട്ടിലെ തുടർ നടപടികൾ തീരുമാനിക്കാൻ സിജെഎം കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ബാലഭാസ്കറിൻ്റെ ഫോണ്‍ എന്തു കൊണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് കോടതി ചോദിച്ചു.ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ട് കേസ് ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും.
