കള്ളാടിപ്പറ്റ ജിഎൽപി സ്‌കൂളിലായിരുന്നു സംഭവം. ബൂത്തിൽ വെച്ച് വോട്ട് ചോദിച്ചു എന്ന് ആരോപിച്ച് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. മദ്യപിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർ തന്നെ ആക്രമിച്ചു എന്നാരോപിച്ച് മുഹ്സിൻ പരാതി നൽകി.

പാലക്കാട്: പട്ടാമ്പിയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ്‌ മുഹ്സിൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ സംഘർഷം. കള്ളാടിപ്പറ്റ ജിഎൽപി സ്‌കൂളിലായിരുന്നു സംഭവം. ബൂത്തിൽ വെച്ച് വോട്ട് ചോദിച്ചു എന്ന് ആരോപിച്ച് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായി. മദ്യപിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർ തന്നെ ആക്രമിച്ചു എന്നാരോപിച്ച് മുഹ്സിൻ പരാതി നൽകി. പൊലീസിനും ജില്ലാ റീട്ടെണിംഗ് ഓഫീസർക്കുമാണ് പരാതി നൽകിയത്. 

അതേസമയം, മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയത്. പ്രതിഷേധം ഉയര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉടൻ തന്നെ മുഹമ്മദ് മുഹ്സിനോട് ബൂത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിടുകയായിരുന്നു.