കഞ്ഞിക്കുഴിയിൽ ആദിവാസി യുവാവായ അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വനംവകുപ്പ് മന്ത്രിക്കെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസ് രൂക്ഷവിമർശനം ഉന്നയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സമാന്തര സർക്കാരായി മാറിയെന്നും, ഈ മാസം 16-ന് ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു

ഇടുക്കി: കഞ്ഞിക്കുഴിയിൽ ആദിവാസി യുവാവായ അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വനംവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിപഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസ്. ജനങ്ങളുടെ പ്രശ്നങ്ങളോട് മന്ത്രി പരിഹാസ നിലപാടാണ് സ്വീകരിക്കുന്നതെന്നും, ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രവർത്തിക്കുന്നതെന്നും സി. വി. വർഗീസ് കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസ് ഏത് കാലത്താണ് എടുത്തത് എന്നതിലല്ല, മറിച്ച് അജീഷ് എന്ന യുവാവിന് നീതി ലഭിച്ചോ എന്നതാണ് മന്ത്രി പരിശോധിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരു സമാന്തര സർക്കാരായി മാറിയിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിൽ വനവിസ്തൃതി മനഃപൂർവ്വം വർദ്ധിപ്പിക്കാനാണ് വനംവകുപ്പ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അജീഷിന്റെ വിഷയം മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സി. വി. വർഗീസ് വ്യക്തമാക്കി. വനംവകുപ്പിന്റെ ഇത്തരം ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും, ഇതിന്റെ ഭാഗമായി ഈ മാസം 16-ാം തീയതി ഫോറസ്റ്റ് ഓഫീസിലേക്ക് സിപഎമ്മിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.