എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു.
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയതിനെതിരെ എസ്എഫ്ഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർ മൂല്യനിർണയം വരുത്തിയ മാറ്റങ്ങൾ എന്നീ വിഷയം ഉന്നയിച്ചാണ് സർവ്വകലാശാല രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയെ തുടർന്നായിരുന്നു കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്. പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു.

