Asianet News MalayalamAsianet News Malayalam

തിരു. കോർപ്പറേഷനിൽ സംഘർഷം; ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തു? കൗൺസിലർക്ക് സസ്പെൻഷൻ, പ്രതിഷേധിച്ച് ബിജെപി

ബിജെപി അം​ഗങ്ങൾ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചു. ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്‌പെൻഡ് ചെയ്തു.

clash during the thiruvananthapuram corporation meeting
Author
Thiruvananthapuram, First Published Sep 29, 2021, 4:56 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്റെ (Thiruvannathapuram Corporation) പ്രത്യേക കൗൺസിൽ യോഗത്തിൽ നികുതി തട്ടിപ്പിനെ ചൊല്ലി  ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യേറ്റം.  ഡെപ്യൂട്ടി മേയർ (Deputy Mayor)  പി.കെ.രാജുവിനെ (P K Raju) കയേറ്റം ചെയ്തെന്ന് ആരോപിച്ച്  ബിജെപി (BJP) കൗൺസിലർ ഗിരികുമാറിനെ സസ്പെൻഡ് ചെയ്തു.  വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ കൗൺസിൽ ഹാൾ വിട്ടു പോകില്ലെന്ന നിലപാടിൽ ഉറച്ച് ബിജെപി കൗൺസിലർമാർ പ്രതിഷേധം തുടരുകയാണ്.

നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം കോർപറേഷനിലെ സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  ഇന്നത്തെ കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ബിജെപി ആവശ്യം. അജണ്ടയിൽ ഇല്ലാത്ത വിഷയമെന്ന് കാണിച്ച് ഈ ആവശ്യം മേയർ തള്ളിയതോടെ, ബിജെപി കൗൺസിലർമാർ പ്രതിഷേധം തുടങ്ഹി. ഇതിനിടെ ഡെപ്യൂട്ടി മേയറെ, പിടിപി കൗൺസിലറായ ഗിരികുമാർ കയ്യേറ്റം ചെയ്തെന്നും അസഭ്യം പറഞ്ഞെന്നുമാണ് ആരോപണം.

ഇതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം നേർക്കുനേർ പ്രതിഷേധം തുടങ്ങി.  എൽഡിഎഫ് അംഗങ്ങൾ കോർപ്പറേഷൻ ഓഫീസിന് മുന്നിലും ബിജെപി അംഗങ്ങൾ നടുത്തളത്തിലും സംഘടിച്ചു.  ഡെപ്യൂട്ടി മേയറെ ആക്രമിച്ച്  ഗിരികുമാറിനെതിരെ നിയമനടപടിയെടുക്കുമെന്ന് മേയർ അറിയിച്ചു.  

കയ്യേറ്റ ആരോപണം ബിജെപി തള്ളി. അഴിമതി മൂടിവയ്ക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്നാണ് ബിജെപിയുടെ ആരോപണം. തട്ടിപ്പ് പുറത്തായതോടെ സസ്പെൻഷിനിലായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി കൗൺസിൽ ഹാളിൽ തുടരുന്നത്. രാത്രി മുഴുവൻ പ്രതിഷേധം തുടരാനാണ് തീരുമാനം.  നേമം, ശ്രീകാര്യം, ഉള്ളൂർ, ആറ്റിപ്ര സോണൽ ഓഫിസുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെ 11 സോണൽ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios