ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസ് കണ്ണീർ വാതക മുന്നറിയിപ്പ് നൽകുകയും പ്രവർത്തകരോട് പിരിഞ്ഞുപോകാൻ നിർദേശിക്കുകയും ചെയ്തു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ബാരിക്കേഡ് മറികടക്കാനാണ് പ്രവർത്തകരുടെ ശ്രമം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പ്രവർത്തകരോട് പിരിഞ്ഞ് പോകാൻ പൊലീസ് നിർദേശം നൽകിയിട്ടും പിന്മാറാത്തതിനാൽ കണ്ണീർ വാതക പ്രയോഗം നടത്തി. ഇതോടെ പലർക്കും ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്തിമ സമരപോരാട്ടങ്ങളുടെ തുടക്കമാണിതെന്നും നാടിനെ വർഗീയതയിലേക്ക് നയിക്കുന്ന കാലന്റെ വാക്കുകളാണ് ബാലന്റേതെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസ്സിൽ ഉദിക്കുന്ന വിഷം മറ്റു നേതാക്കളിലൂടെ പുറത്തുവരുകയാണെന്നും അദ്ദേഹം മാർച്ചിനിടെ പറഞ്ഞു.
