ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച്  യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം. മുഖ്യമന്ത്രിയുടെ വീടിനടുത്ത് പ്രതിഷേധക്കാർ എത്തിയത് വൻ സുരക്ഷാ വീഴ്ചയാണ്. പ്രത്യേക സുരക്ഷാ മേഖലയിലാണ് വീഴ്ച ഉണ്ടായത്.

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ അച്ചടക്ക നടപടിയായി അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്ഐയെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം. ക്ലിഫ് ഹൗസിന്റ ഗേറ്റ് വരെ പ്രവർത്തകരെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുരക്ഷാ വീഴ്ചയെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. രാതി ഏഴ് മണിയോടെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ്ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഒരു സംഘം പ്രവർത്തകർ ദേവസ്വം ബോർഡ് ജംഗ്ഷനിൽ ധർണ്ണനടത്തുമ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് മറ്റൊരു സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. 

അപ്രതീക്ഷിത നീക്കത്തിൽ പൊലീസും ഞെട്ടി. ഏഴ് പേർ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ദേവസ്വം ബോർഡ് ജംഗ്ഷനിലാണ് സാധാരണ മാർച്ചുകൾ തടയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വീടിനടുത്ത് പ്രതിഷേധക്കാർ എത്തിയത് വൻ സുരക്ഷാ വീഴ്ചയാണ്. പ്രത്യേക സുരക്ഷാ മേഖലയിലാണ് വീഴ്ച ഉണ്ടായത്. പുതിയ സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.