ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് വേനൽമഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മാർച്ച് അവസാനത്തോടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു

ദില്ലി: രാജ്യം അതി കഠിനമായ ചൂട് കാലത്തിന്‍റെ പിടിയിലേക്ക് കടക്കുകയാണ് (Climate Change). കേരളമടക്കം പല സംസ്ഥാനങ്ങളും കനത്ത ചൂടിൽ ഇപ്പോൾ തന്നെ വലയുകയാണ് (Temperature Rise). കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് രാജസ്ഥാനിലെ ബാമറിലാണ് (40.3°c). കേരളവും തൊട്ടുപിന്നാലെയുണ്ട്. സംസ്ഥാനത്ത് ഇന്ന് താപനില 38.6 ഡിഗ്രി കടന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂർ (38.6°c) വെള്ളാനിക്കര ( 38.6°c) മേഖലകളിലാണ്. വരണ്ട വടക്ക് കിഴക്കൻ കാറ്റാണ് ഈ ദിവസങ്ങളിൽ ചൂട് കൂടാൻ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കൻ കാറ്റിന് കാരണം.

കൊടും ചൂടില്‍ വലഞ്ഞ് കേരളം

സംസ്ഥാനത്ത് താപനില 38.6 ഡിഗ്രി കടന്നതോടെ ആറ് ജില്ലകൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. കൊല്ലം പുനലൂരിൽ 38.6ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. തൃശ്ശൂർ വെള്ളാനിക്കരയിൽ 38.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കണക്ക് പ്രകാരം ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെയാണ്.

ആലപ്പുഴ, കോട്ടയം, കണ്ണൂർ എന്നിവടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നു. അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ,കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. കടുത്ത ചൂടിൽ വലയുകയാണ് തൊഴിലാളികൾ. മുൻ കരുതൽ നടപടിയുടെ ഭാഗമായി ഉച്ചസമയത്ത് പുറം ജോലികൾക്കുള്ള വിലക്ക് തുടരുകയാണ്. കനത്ത ചൂട് കാരണം കോട്ടയത്ത് ട്രാഫിക്ക് പൊലീസുകാരുടെ ജോലിസമയം പുനക്രമീകരിച്ചിട്ടുണ്ട്.

രക്ഷയായി വേനൽ മഴ എത്തുമോ?

കൊടും ചൂടിൽ നിന്ന് രക്ഷ തേടുന്ന കേരളത്തിന് ആശ്വാസമേകുന്നതാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് വേനൽമഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മാർച്ച് അവസാനത്തോടെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

വെന്തുരുകി കേരളം; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

വേനൽക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ വർഷം സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ വേനൽ മഴ കിട്ടിയില്ലെങ്കിൽ ചൂട് പിന്നെയും കൂടും. ഇത്തവണ സംസ്ഥാനത്ത് വേനൽമഴ സാധാരണ പോലെ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഏപ്രിൽ 30 വരെ, ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾ പുറം ജോലികൾ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.

പൊള്ളിച്ച് ചൂട്, സംസ്ഥാനത്ത് ഇന്നും താപനില കൂടും, സൂര്യാഘാത സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്