ശബരിമല - പൗരത്വ ഭേദഗതി സമരങ്ങൾ: ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി
കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനൽ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം (sabarimala protest), പൗരത്വ നിയമഭേദഗതി (CAA Protest) എന്നിവക്കെതിരെ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഗുരുതര-ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി സർക്കാർ തലത്തിൽ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനൽ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി (Chief Minister Pinarayi Vijayan) പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 836 കേസുകളിൽ 13 കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചതെന്ന് വിഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2636 കേസുകളാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ കേസുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും പിൻവലിക്കേണ്ടതില്ല. മറ്റു കേസുകളിൽ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ വിഷയത്തിൽ സർക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നൽകി.