പോപ്പുലര്‍ ഫ്രണ്ടിന്‍റെ മെഗാഫോണായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാറി: എംടി രമേശ്
പൗരത്വനിയമത്തിനെതിരായ കേസില്‍ മുസ്ലീംലീഗിനും ടിഎന്‍ പ്രതാപനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബലിന് ഫീസ് നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടാണ്.
കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം സ്പോണ്‍സര്‍ ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. അഭ്യന്തരസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍. ദേശവിരുദ്ധശക്തികളുടെ പ്ലാറ്റ്ഫോമായി പൗരത്വ വിരുദ്ധ പ്രക്ഷോഭം മാറുകയാണ്.
പൗരത്വനിയമത്തിനെതിരായ കേസില്‍ മുസ്ലീംലീഗിനും ടിഎന്‍ പ്രതാപനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ കപില്‍ സിബലിന് ഫീസ് നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബിനാമികളായി ഈ നേതാക്കള്‍ പൗരത്വനിയമത്തിനെതിരെ കേസ് കൊടുക്കുകയാണ് ചെയ്യുന്നത്. ഇന്ത്യ വിരുദ്ധ കലാപമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്.
പോപ്പുലർ ഫ്രണ്ടിന്‍റെ മെഗാ ഫോണായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മാറുന്നു. മുസ്ലിം വോട്ട് കിട്ടാനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിൽ നിന്നു വാങ്ങിയ പണത്തിന്റെ നന്ദിയാണ് ഗവർണർക്കെതിരായ പ്രമേയമെന്നും രാജ്യദ്രോഹ ശക്തികളുടെ പണം കൈപ്പറ്റുന്ന ആട്ടിൻതോലണിഞ്ഞ രാഷ്ട്രീയക്കാരെ കേരളം തിരിച്ചറിയണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.