എസ്ഐമാര്‍ മുതല്‍ അഡീഷണല്‍ എസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോൺഫറസ് വഴിയും മറ്റുള്ളവർ നേരിട്ടും യോഗത്തില്‍ പങ്കെടുക്കണം എന്നാണ് നിര്‍ദേശം. 

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചത്. ജൂലൈ 16-നാകും യോഗം.

പൊലീസിനെതിരായ പരാതികൾ കൂടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന പൊലീസ് സേനയും സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. കേരളാ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത്. 

ജൂലൈ 16-ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഡിജിപി മുതല്‍ എസ്പിമാര്‍ വരെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എസ്ഐമാര്‍ മുതല്‍ അഡീഷണല്‍ എസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോൺഫറസ് വഴിയും മറ്റുള്ളവർ നേരിട്ടും യോഗത്തില്‍ പങ്കെടുക്കണം എന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.