'സാംസ്കാരികരംഗത്തിന് കനത്ത നഷ്ടം'; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് ചൊവ്വല്ലൂരിന്റെ വിയോഗമെന്നും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി
തിരുവനന്തപുരം: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തന രംഗത്തിനും സാഹിത്യ രംഗത്തിനും ഗാന ലോകത്തിനും ഒരു പോലെ നഷ്ടമാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ വേർപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച നിരവധി ഗാനങ്ങളിലൂടെയും ഭാവനാപൂർണമായ ഒട്ടനവധി കവിതകളിലൂടെയും മലയാളസാഹിത്യത്തിന്റെ സാംസ്കാരിക ഈടുവെപ്പിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് ചൊവ്വല്ലൂരിന്റെ സംഭാവനകൾ. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് ചൊവ്വല്ലൂരിന്റെ വിയോഗമെന്നും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ജൂൺ 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിചിരുന്നു.
പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രസിദ്ധനാണ്. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമാണ്. ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയിൽ കൂടുതൽ ശ്രദ്ധേയനായി.
2500 ലേറെ ഭക്തിഗാനങ്ങൾ എഴുതി. മിക്കതും ഇന്നും മലയാളി ഒരു ശീലം പോലെ കേൾക്കുന്നവ: പ്രശസ്തമായ ചിലത്: ഒരു നേരമെങ്കിലും, അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു, മൂകാംബികേ ദേവി ജഗദംബികേ, അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു, തിരുവാറന്മുള കൃഷ്ണാ, ഒരു കൃഷ്ണതുളസീ ദളമായി ഞാനൊരു ദിനം, ആനയിറങ്ങും മാമലയിൽ, ഉദിച്ചുയർന്നൂ മാമല മേലെ, കാനനവാസാ കലിയുഗവരദാ, മാമലവാഴും സ്വാമിക്ക്, രാധേ പറഞ്ഞാലും, ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം തുടങ്ങിയ സിനിമകൾക്കും തിരക്കഥയെഴുതി. ഹരിഹരൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായ ' സർഗം ' സിനിമയ്ക്ക് സംഭാഷണം എഴുതി.