'വിയോജിപ്പുള്ളവരെ പുറത്താക്കാമെന്ന ധാരണ ഇവിടെ വേണ്ട': അടൂരിനെതിരായ ഭീഷണി ചെറുക്കണമെന്ന് മുഖ്യമന്ത്രി
വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ
തിരുവനന്തപുരം: വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് പിണറായി പറഞ്ഞു. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്കാരിക നായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.
വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്‍റെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് - പ്രതിഷേധിക്കേണ്ടതുണ്ട്.