ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടി ഭരണഘടനയെ അപമാനിക്കുന്നതെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് മുഖ്യമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ദില്ലിയിൽ വെച്ച് നടന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിലാണ് സ്റ്റാമ്പും നാണയവും പുറത്തിറക്കിയത്. ആർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്റ്റാംപും പ്രത്യേക നാണയവും നരേന്ദ്രമോദിയാണ് ചടങ്ങിൽ അവതരിപ്പിച്ചത്.
ചടങ്ങിൽ മുഖ്യാതിഥിയായത് പ്രധാനമന്ത്രി
ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ദില്ലിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടന്ന ചടങ്ങിലാണ് മോദി പങ്കെടുത്തത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം കാണാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ആർഎസ്എസിന്‍റേത് പ്രചോദനാത്മകമായ യാത്രയാണെന്നും ഈ അവസരത്തിൽ കോടിക്കണക്കിന് ആർഎസ്എസ് പ്രവർത്തകരെ അഭിനന്ദിക്കുന്നു. ആർഎസ്എസ് സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്ക് വേണ്ടിയും പ്രവർത്തിച്ചു. ആർഎസ്എസിന്റെ യാത്ര ത്യാഗത്തിന്‍റേയും സേവനത്തിന്‍റേയും ആണെന്നും അദ്ദേഹം പറഞ്ഞു.


