ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടന്ന ചടങ്ങിലാണ് മോദി പങ്കെടുത്തത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം കാണാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ആർഎസ്എസിന്‍റേത് പ്രചോദനാത്മകമായ യാത്രയാണെന്നും ഈ അവസരത്തിൽ കോടിക്കണക്കിന് ആർഎസ്എസ് പ്രവർത്തകരെ അഭിനന്ദിക്കുന്നു. ആർഎസ്എസ് സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്ക് വേണ്ടിയും പ്രവർത്തിച്ചു. ആർഎസ്എസിന്റെ യാത്ര ത്യാഗത്തിന്‍റേയും സേവനത്തിന്‍റേയും ആണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ആർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്റ്റാംപും പ്രത്യേക നാണയവും മോദി ചടങ്ങിൽ അവതരിപ്പിച്ചു. ആർഎസ്എസിന്റെ കീഴിൽ സാധാരണക്കാർ ഒരുമിച്ച് ചേർന്ന് അസാധാരണ കാര്യങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്തെന്ന് പറഞ്ഞ മോദി ആർഎസ്എസ് രാഷ്ട്ര നിർമ്മാണത്തിൽ വിശ്വസിക്കുന്നു, രാഷ്ട്ര നിർമ്മാണം എന്ന പാതയിൽ നിന്ന് ആർഎസ്എസ് വ്യതിചലിച്ചിട്ടില്ല, സ്വാതന്ത്ര്യലബ്ധിക്കുശേഷവും ആർഎസ്എസിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നു എന്നും പ്രശംസിച്ചു.



