സ്ത്രീപക്ഷ നവകേരള നിർമിതിയിൽ നിർണായകമായ ഒരു ചുവടു കൂടി വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം 10 ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടുകളിൽ തുകയെത്തി.
തിരുവനന്തപുരം: സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ ട്രാൻസ് വുമൺ വിഭാഗത്തിനും ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം എത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം 1000 രൂപ നൽകുന്നത്.
സ്ത്രീപക്ഷ നവകേരള നിർമിതിയിൽ നിർണായകമായ ഒരു ചുവടു കൂടി വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചു. സാമ്പത്തിക പരാശ്രിതത്വം പലപ്പോഴും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ട്. ആ നിശബ്ദതയ്ക്ക് വിരാമമിടാനും ഈ നാട് നിങ്ങളോടൊപ്പമുണ്ട് എന്ന ഉറപ്പ് നൽകാനുമാണ് ഈ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോടും കൈനീട്ടാതെ, സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാതെ തലയുയർത്തി ജീവിക്കാൻ ഓരോ സ്ത്രീക്കും അവകാശമുണ്ട്. ആ അവകാശത്തിനു കൈത്താങ്ങാകുകയാണ് സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സൗഹൃദമായ പൊതു ഇടങ്ങൾ, തുല്യവേതനം, ഭരണ നിർവ്വഹണത്തിലെ 50 ശതമാനം സംവരണം തുടങ്ങി നിരവധി കാര്യങ്ങൾ ഈ സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ളവയാണെന്ന് എൽഡിഎഫ് സർക്കാർ വീണ്ടും തെളിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം എത്തി.


